Friday 9 December 2011

ഡാമും ബാമും !

രണ്ടു വയസിനു മൂത്തവരെ "ചേട്ടാ" എന്ന് വിളിക്കാമെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം
"അമൃതാഞ്ജന്‍" കമ്പനിയെ ചേട്ടാ എന്ന് വിളിക്കും ! തലമുറകളുടെ തലവേദന തീര്‍ത്ത
ബാമും ഇപ്പൊ മലയാളികളുടെ തലവേദനയായ ഡാമും തമ്മില്‍ ഇങ്ങനെയും ഒരു ബന്ധം
ഉണ്ടെന്നു ഇന്ന് വൈകുന്നേരമാണ് കണ്ടു പിടിച്ചത്. മുല്ലപ്പെരിയാറിനെ പറ്റി ചിന്തിച്ചു തല വേദനിച്ചപ്പോള്‍ കയ്യില്‍
കിട്ടിയത്  "അമൃതാഞ്ജന്‍" !
ബാമിന്‍റെ ക്യാപ്പില്‍ നോക്കിയപ്പോള്‍  അത് തുടങ്ങിയ വര്‍ഷം കണ്ടു.
ഡാമും ബാമും ! വല്ലാത്തൊരു കിസ്മത്ത് കണക്ഷന്‍ തന്നെ !
ബാം തേച്ചു മാറ്റാമായിരുന്ന തലവേദന ഇപ്പോള്‍ തലവെട്ടി മാറ്റേണ്ട പരുവത്തിലായിരിക്കുന്നു !

Wednesday 7 December 2011

ഡേര്‍ട്ടി പിക്ചര്

റോഡുകള്‍ "ഡേര്‍ട്ടി പിക്ചര്‍" ആക്കി
കൂട്ടമായ് ഓടി എത്തുന്നു പട്ടികള്‍!
ഡിസംബര്‍ മാസമായതും മെഡിക്കല്‍ ലീവ്
തീര്‍ന്നതും മൈന്‍ഡ് ചെയ്യാതെ പിന്നെയും
വട്ടം ചാടുന്നു പട്ടികള്‍.
കൊടിവെച്ച കാറിനുള്ളില്‍ പറക്കുന്ന മേയറേ
രണ്ടു വീലില്‍ ഓടുന്ന, രണ്ടു കാലില്‍ നടക്കുന്ന
പാവപ്പെട്ടോരി പ്രജകളെ കടി കൊള്ളാതെ കാക്കണേ!

Tuesday 15 November 2011

ജയില്‍ രാജന്‍ !

തല്‍സമയ ചര്‍ച്ച തൊട്ടുകൂട്ടി
അത്താഴത്തിനിരിക്കവേ
അര്‍ഥം കിട്ടാത്ത വാക്കുകള്‍
ജാമ്യം കിട്ടി വിയര്‍ക്കവേ
ആറ്റുകാല്‍ പൊങ്കാലക്കലം
കഴുകി തേച്ചെടുക്കുന്നു
ആനത്തലവട്ടമാനന്ദന്‍.
പാതയും പാതയോരവും
അര്‍ഥം കൊണ്ടെത്ര ഭിന്നം
ഇഴ കീറി പറിക്കുന്നു
തൊടു ന്യായം നിരത്തുന്നു.
ചര്‍ച്ച കേട്ടിരുന്നപ്പോള്‍
ഉള്ളിലിങ്ങനെ തോന്നിയാല്‍
അത് കുറിച്ചിട്ടില്ലേല്‍ ഉറക്കം വരില്ലെടോ:
ജാഥയും എഴുന്നള്ളിപ്പും
തീരാന്‍ കാത്തു കിടക്കുന്ന
ആംബു ലെന്‍സിന്റെ ഉളളിലെ
അന്ത്യ ശ്വാസം കേള്‍ക്കുവാന്‍
കാത് ദൈവം കൊടുക്കണേ !

Wednesday 1 June 2011

"അരമീശ" എന്ന സര്‍വകലാശാല

കല്യാണ വീട്ടില്‍ വലിച്ചു കെട്ടിയ ടാര്‍പായ പെടുന്നനെ "പത്തോം...ന്ന്" പൊട്ടി വീണത്‌ പോലെ,  ജൂണ്‍ ഒന്നിന് മഴ പെയ്തു. മഴയെന്നു വച്ചാല്‍ പെരുമഴ. ഇടി കുടുങ്ങുന്ന  ഇടവമഴ കറുത്ത ശീലക്കുട ചൂടിയപ്പോള്‍, മൊത്തത്തില്‍ ഒരു ഇരുട്ടുകുത്ത്.
ഇടമുറിയാതെ പെയുന്ന മഴ എന്‍റെ ഓര്‍മകളെ റീ അടിച്ചു. ഒരു യു.പി സ്കൂള്‍ തെളിഞ്ഞു തെളിഞ്ഞു വന്നു. ഉപ്പുമാവിന്റെ മണമുള്ള ഒരു നാടന്‍ യു.പി സ്കൂള്‍.
കുഴുപ്പിള്ളി സെന്‍റ് ഗ്രിഗറീസ് യു.പി.സ്കൂള്‍.
 ബട്ടന്‍ പൊട്ടിയ നീല കളസം മാടികുത്തി, മഴ വെള്ളത്തില്‍ കാല് പിണച്ചു പടക്കം പൊട്ടിക്കുന്ന
ചുക്കുണ്ട ബാബു, അരമീശ രമേശന്‍, ചെരുപ്പൂരി നാസര്‍.
ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുന്ന ദിവസം പഠിപ്പിസ്റ്റുകള്‍ക്ക് ഡെഡിക്കേറ്റ് ചെയ്തിട്ടുള്ളതാണ്‌. പതിവ് പോലെ  തോറ്റുപോയ ലാസ്റ്റ് ബെഞ്ചിലെ ചങ്ങാതിമാര്‍ ആരും അന്ന് സ്കൂളില്‍ വരില്ല. വന്നാല്‍ തന്നെ കുരങ്ങു ചത്ത കാക്കലനെ പോലെ തല താഴ്ത്തി ഇരിക്കും. പിന്നെ മാഷിന് കുളിരുമ്പോള്‍ ബാക്ക് ബെഞ്ചിലേക്ക് നോക്കി ഒരു ഓര്‍ഡര്‍ ആണ് : "ഡാ ഒരു ചായ".  റാങ്ക് കിട്ടിയ സന്തോഷത്തോടെ അരമീശ ഒരു ഓട്ടമാണ്. "മാഷെ, അവസാനം ഒരിറക്ക് ചായ  തരാന്‍  ഈ അരമീശ രമേശന്‍ തന്നെ വേണ്ടി വന്നില്ലേ"
ജയിച്ചവര്‍ എല്ലാം പോയി മാഷും രമേശനും തനിച്ചായപ്പോള്‍ അരമീശ മാഷിന്റെ ഉത്തരം മുട്ടിച്ചു.
ഫസ്റ്റ് ഡേ ജയിച്ചവരുടെ ദിവസമാണ്. രണ്ടു മാസത്തെ കുരുത്തക്കേടുകള്‍, വിക്ടറി  ടാക്കീസില്‍ കണ്ട മമ്മൂട്ടി പടത്തിന്റെ ക്ലൈമാക്സ്,  റഹ്മാന്റെ ട്വിസ്റ്റ്‌ അടി,  സീ.പീ.രാജേഷിന്റെ ഒടിഞ്ഞ കയ്യില്‍ ഇട്ട പ്ലാസ്ട്ടെരില്‍ പേന കൊണ്ട് ഒരു പടം വര. അത്രയും ആകുമ്പോഴേക്കും. സെക്കന്റ്‌ ബെല്‍ അടിക്കും. പിന്നെ ടീച്ചര്‍ വരും. പിറകെ ഹെഡ് മാഷും.  ജയിച്ചവരുടെ പേര് വിളിക്കും. കേക്ക് മുറിക്കും പോലെ ജയിച്ചവരെ മുഴുവന്‍ നാലായി പകുത്തു നാല് ഡിവിഷനുകളിലേക്ക് പറഞ്ഞയക്കും. ജൂണ്‍ ഒന്നിന് കൂട്ടുകള്‍ പലതും മുറിയും. പുതിയത് തളിര്‍ക്കും. കൂട്ട് നോക്കി ഡിവിഷന്‍ തിരിക്കാത്ത ഹെഡ് മാഷിന്റെ കഷണ്ടി തലയ്ക്കു രണ്ടു വീക്ക് കൊടുക്കാന്‍ തോന്നിയിട്ടുണ്ട് പലപ്പോഴും
ലാസ്റ്റ് ബെഞ്ചിലെ പതിവായി തോല്‍ക്കുന്ന "മരക്കഴുതകള്‍"  പക്ഷെ മികച്ച  സര്‍വകലാശാലകള്‍ ആയിരുന്നു. തോല്‍ക്കാന്‍ വേണ്ടി പഠിക്കുന്നവര്‍.
പ്രണയവും, ബയോളജിയും കോപ്പിയടിയും പിന്നെ ഡേ ടു ഡേ ലൈഫില്‍ വേണ്ട കള്ളത്തരങ്ങളും ചില്ലറ വേലവൈപ്പുകളും പഠിപ്പിക്കുന്ന ഒന്നാം നമ്പര്‍ സര്‍വകലാശാലകള്‍. ഈ ജൂണ്‍ ഒന്ന് അര മീശ രമേശനും ചെരുപ്പൂരി നാസരിനും പിന്നെ അത് പോലുള്ള ഒരു പാട് പേര്‍ക്കും സമര്‍പ്പിക്കുന്നു.
 

Tuesday 31 May 2011

പുകഞ്ഞ കൊള്ളി

രണ്ടു സിഗരറ്റ് വലിച്ചു കഴിഞ്ഞാണ് അറിഞ്ഞത് ഇന്ന് ലോക പുകയില വിരുദ്ധ ദിനം ആണെന്ന്. എഴുത്തുകാരന്‍ വൈശാഖന്‍ മാഷ് തൃശൂര്‍ ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തി വലി നിര്‍ത്തിയതായി പരസ്യപ്രസ്താവന നടത്തിയ വാര്‍ത്ത പത്രത്തില്‍ വായിച്ചു. പത്രത്തില്‍ വന്ന സ്ഥിതിക്ക് ഇനി വലിക്കാന്‍ മടിക്കും. കൊടുക്കാന്‍ കടക്കാരനും. ഗുഡ് ഐഡിയ  "ആന്‍ ഐഡിയ ക്യാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്".  എനിക്ക് പരിചയമുള്ള പതിവ് വലിയന്‍മാരില്‍ ഒരാള്‍ ഇന്ന് വൈകുന്നേരം വരെ പുറത്തിറങ്ങിയിട്ടില്ല. ഒരു സിഗരറ്റ് പോലും പുകച്ചിട്ടില്ല. പുള്ളി എല്ലാ വര്‍ഷവും മാസത്തില്‍ നാലു തവണ വലി നിര്‍ത്തുന്ന ആള്‍ ആയതു കൊണ്ട് ഈ കാര്യത്തില്‍ ഭയങ്കരനാണ്. പക്ഷെ
വേറെ ഒരു ചങ്ങാതി മറ്റൊരു ശപഥം എടുക്കുന്നത് കേട്ട് എന്‍റെ ഫിലമെന്‍റ് അടിച്ചു പോയി : ഇന്ന് മുതല്‍  മൂന്ന് സിഗരറ്റ്.  ഒണ്‍ലി ത്രീ.,  ഫോര്‍ ഈച് പെഗ്.

Monday 28 March 2011

പാമ്പായി മൂലയും ലേശം എക്കണോമിക്സും


പാമ്പായി മൂല കൊച്ചിയിലാണ്, ഇടക്കൊചിയില്‍.
പാമ്പായി മൂല 'പാമ്പായി മൂല' ആയതു എങ്ങിനെ എന്ന് എനിക്ക് നല്ല പിടിയില്ല. എറണാകുളത്ത് നിന്നും തോപ്പുംപടിക്കല്‍ നിന്നും നല്ല ഉശിരന്‍ 'പാമ്പുകള്‍' ഇടക്കൊച്ചി ബസില്‍ ഇഴഞ്ഞു കയറുന്നത് കണ്ടിട്ടുണ്ട് പലപ്പോഴും, പലവട്ടം...... മാളമില്ലാത്ത പാമ്പുകള്‍ക്ക് പ്രൈവറ്റ് ബസ്‌ എങ്കിലും ഉണ്ടെല്ലോ, സമാധാനിക്കാം. പേരിലെ കൌതുകം ആകാം ഒരു പക്ഷെ പാമ്പായി മൂലയെ പറ്റി ഓര്‍ക്കാന്‍ വീര്യം പകര്‍ന്നത്. വേള്‍ഡ് വാട്ടര്‍ ഡേ ക്ക് ഒരു ശരാശരി കേരളീയന്‍, ‍"വാട്ടര്‍" അടിച്ചു വയറു വീര്‍പ്പിക്കുന്ന കൂട്ട് കുടിയന്മാരെ ഓര്‍ക്കുന്നതല്ലേ അതിന്‍റെ ഒരു ശരി. ലോകം കടുത്ത ജല ക്ഷാമത്തിലേക്കു വരളുമ്പോള്‍ ലോക നന്മക്കായി "ഡ്രൈ" അടിക്കാന്‍ വരെ റെഡിയായി നില്‍ക്കുന്ന കുടിയന്മാരെ നിങ്ങള്‍ക്കു  ലാല്‍ സലാം.......
ഒരു ഫുള്ളും തൊട്ടു നക്കാന്‍ ഇച്ചിരി അച്ചാറും കിട്ടിയാല്‍ ഞാന്‍ ഈ ലോകത്തെ ഇളക്കാം എന്നു വീമ്പിളക്കുന്ന എണ്ണം തികഞ്ഞ കുടിയന്‍മാരുടെ നാടായി കേരളം മാറുമ്പോള്‍ സുരക്ഷിതം ആയി ജീവിതം ആസ്വദിക്കാന്‍ പത്മനാഭന്‍ വൈദ്യരുടെ ''കാമിലാരി'  തുണ. ഭൂമിയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളം. നാലു മലയാളികളില്‍ മൂന്നും വെള്ളമടിക്കാര്‍.ഇടപ്പള്ളി ഷാപ്പില്‍ ഇരുന്നാണോ എഴുതിയത് എന്നറിയില്ല. ചങ്ങമ്പുഴയാണ്  ആദ്യമായി കവിതയില്‍  കള്ളിനെ കലാമൂല്യം ഉള്ള ജനപ്രിയ പ്രിയ പാനീയം ആക്കി വാഴ്ത്തിയത്:
''വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമ്മാം നല്ലിളം കള്ളു ചില്ലിന്‍ വെള്ള ഗ്ലാസില്‍ ഒഴിച്ചങ്ങിനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി ചെല്ലും തോതില്‍ ചെലുത്തി ചിരി കളികള്‍ തമാശോത്ത് മേളിപ്പതെക്കാള്‍ സ്വര്‍ലോകത്തും ലഭിക്കില്ല ഉപരി ഒരു സുഖം പോക വേദന്തമേ നീ"
ചാരായ ഷാപ്പുകളുടെ കാലത്ത് കുടിയന്മാര്‍ വെറും തറകള്‍ ആയിരുന്നു. അമ്പതു മില്ലിയുടെ ആത്മ ധൈര്യത്തില്‍ അവര്‍ കവലകളില്‍ കിരീടം  വച്ച  കിങ്ങ്സും കിടിലം വിതച്ച അലവലാതികളുമായി വിലസി. ‍.തെറി പറഞ്ഞും തല്ലിട്ടും നാട്ടുകാരുടെ മെക്കിട്ടു കേറിയും ആസ്ഥാന "ശശി"കള്‍ നാട്ടിലെ വെറുക്കപ്പെട്ടവര്‍ ആയി. ചാരായ ഷാപ്പില്‍ പൊറുതി ആയതിനാല്‍ അവരാരും ചോദിച്ചില്ല "വൈകിട്ട് എന്താ പരിപാടി" എന്ന്.
കള്ള് കുടി വൈകിട്ട് നടത്താന്‍ മാത്രം ''പ്രഫഷണല്‍" ആയിരുന്നില്ല അച്ചന്‍കുഞ്ഞും അസീസും.
ലോറിക്ക് ഡീസലും ഡ്രൈവര്‍ക്ക് പട്ടയും അതായിരുന്നു മലയാള സിനിമയുടെ ഒരു ലോജിക്ക്. (സിനിമയിലായാലും ജീവിതത്തിലായാലും  ലോറിക്കാരും ആനക്കാരും പണ്ടേ ഷാപ്പില്‍ ആയിരുന്നു പൊറുതി...!)
 സര്‍വ ഗുണ സമ്പന്നന്‍ ആയ നായകന്‍  പ്രേംനസീര്‍, ഒരു പുണ്യാളച്ചന്‍ കണക്കെ ഷാപ്പില്‍ നിന്നും ഇരുന്നൂറു മീറ്റര്‍ വഴി മാറി നടന്നു. (കള്ള് കുടിക്കുന്ന നായകന്‍ മലയാള സിനിമയില്‍ വന്നത് എന്ന് മുതല്‍ക്കാണ്.....? നോ ഐഡിയ)
ബാറില്‍ കയറി വിസ്കി അടിക്കാന്‍ മാത്രം വളര്‍ന്നത്‌ കെ.പി.ഉമ്മര്‍ മാത്രമായിരുന്നു.അതും ഒരു ബലാല്‍സംഗത്തിന് ചാന്‍സ് ഉണ്ടെന്നു തോന്നിയാല്‍ മാത്രം.
പിന്നെ സോഫയിട്ട ബംഗ്ലാവിലെ രാത്രി വിരുന്നുകളില്‍ നൈറ്റ്‌ ഗൌണ്ണ്‍ ഇട്ട എഞ്ചിനീയര്‍ വേഷത്തില്‍ കെ.പി.എ.സി സണ്ണിയും വിസ്ക്കി അടിച്ചു. (സണ്ണി സാറിന്‍റെ എഞ്ചിനീയര്‍  കഥാപാത്രങ്ങള്‍ സിമന്റ് അടിച്ചു മാറ്റല്‍ പോലെ ഉള്ള  ഉഡായിപ്പുകള്‍ പ്ലാന്‍ ചെയ്തിരുന്നത്  വിസ്ക്കി അടിച്ചാണ്)
കുടിയന്മാരുടെ ജീവിതം നായ നക്കുന്ന സീനുകള്‍ ആയിരുന്നു സിനിമയില്‍.പടം കണ്ടു ഇറങ്ങുന്നവര്‍ കുടി അപകടം പിടിച്ച പണിയാണെന്ന് ഉറപ്പിച്ചു
മീശ പിരിക്കുന്ന മംഗലശ്ശേരി ബ്ലൂ  കണ്ടന്മാരും  മുള്ളന്‍ കൊല്ലി വേലായുധന്മാരും നെല്ലിട്ടു വാറ്റിയ സ്വയമ്പന്‍ സംഗതിക്കൊപ്പം ലൈഫ് എന്‍ജോയ് ചെയ്യാന്‍ പഠിപ്പിച്ചതോടെ കള്ള് ഒരു വികാരമായി. ഓണത്തിനും വിഷുവിനും പെരുന്നാളുകള്‍ക്കും സര്‍ക്കാര്‍ വക സ്കോര്‍ അപ് ഡേറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ ചാലക്കുടിയും കരുനാഗപ്പിള്ളിയും കുടിച്ചു മുള്ളിയ കള്ളിന്‍റെ കണക്കില്‍ വെള്ളം ചേര്‍ക്കാതെ മത്സരിച്ചു. കല്യാണ വീട്ടിലും മരണ വീട്ടിലും എന്ന് വേണ്ട ഇരുപത്തെട്ടു കെട്ടിന് വരെ "വാട്ടീസ്" അടി മസ്റ്റ്‌ ആയി. "പ്രാര്‍ത്ഥിക്കാന്‍! സോറി പട്ടയടിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം കാണും" ഒരു കള്ള് ഷാപ്പിന്‍റെ വാതില്‍ പടിയില്‍ കണ്ടു: "ശ്രീ നാരായണ ഗുരു ഈ ഭവനത്തിന്‍റെ നാഥന്‍" എന്ന് (ഗുരു പൊറുക്കുമോ അവോ ?)അല്ലെങ്കിലും
കള്ള് ചെത്തി കുടിക്കണം, ചാരായം വാറ്റി വില്‍ക്കണം
രണ്ടും അല്‍പ്പം രുചിക്കണം, സ്വാമി പാദം ജയിക്കണം! എന്നാണല്ലോ കാര്യങ്ങളുടെ ഒരു പോക്ക്.
മൂല വെട്ടി, കൊട്ടുവടി (കൊട്ടോടി !), മണവാട്ടി, ബാറ്ററി വാട്ടര്‍- കള്ള വാറ്റുകാര്‍ക്ക് പിറകെ "ജെറി" യെ കണ്ട ടോമിനെ പോലെ ഏക്‌സൈസ്കാര്‍ പാഞ്ഞു നടന്ന കാലം. വടക്കന്‍ പറവൂരിനടുത്ത് കള്ള വാറ്റിനു കുപ്രസിദ്ധമായ ഒരു കേന്ദ്രം ഉണ്ടായിരുന്നു. നാലു പാടും വെള്ളം നിറഞ്ഞ ഒരു ദ്വീപ്‌. ഗോതുരുത്ത്.(ജസ്റ്റ്‌ റിമെംബര്‍ ഗോശ്രീ)
ഗോതുരുത്തില്‍ ഗോക്കള്‍ ഇല്ലായിരുന്നു. വാറ്റുകാര്‍ ആയിരുന്നു കൂടുതല്‍.


തൊണ്ണൂറുകളുടെ തുടക്കം വരെ കൊച്ചിക്കാരുടെ മാഹി ആയിരുന്നു ഗോതുരുത്ത്. ഒറ്റ വ്യത്യാസം, മാഹിയില്‍ അംഗീകൃതം. ഗോതുരുത്തില്‍ അനധികൃതം.   മൂത്തകുന്നം (മൂത്തത് എങ്ങിനെ ആണവോ!) കടത്തിറങ്ങി വേണം ഗോതുരുത്തില്‍ എത്താന്‍. വഞ്ചിയില്‍ മുഴുവന്‍ കുടിയന്‍മാര്‍. കടത്ത് ഇറങ്ങിയാല്‍ കൊട്ടോടിയുടെ പറുദീസയാണ്. വയറു നിറയെ കുടിക്കും. കുപ്പിയിലും കന്നാസിലും ആയി ആവുന്നത്ര സ്റ്റോക്ക്‌ ചെയ്യും. വിലയോ തുച്ചം. ഫിറ്റോ മെച്ചം. ഈ കടത്തു വഞ്ചിയുടെ റിട്ടേണ്‍ ട്രിപ്പ്‌ ആണ് കേമം. ആട്ടു കട്ടിലിനു കാറ്റ് പിടിച്ചത് പോലെ. കസ്റ്റമേഴ്സ് എത്തിയാല്‍ "സാധനം" കായലില്‍ നിന്ന് പൊങ്ങി വരും. പാലാഴിയില്‍ നിന്ന് അമൃത് വന്നത് പോലെ. ഏക്‌സൈസ് കാരെ പേടിച്ചു കന്നാസ് കായലില്‍ മുക്കി ഇടുകയാണ് പതിവ്. പെണ്ണ് കിട്ടാനും ഉള്ളതിനെ കെട്ടിച്ചു കൊടുക്കാനും ഗോതുരുത്ത് കാര്‍ക്ക് പാടായിരുന്നു. പെണ്ണ് കാണാന്‍ വന്നവരെ കണ്ടു ഏക്‌സൈസ് കാര്‍ ആണെന്ന് പേടിച്ചു പെണ്ണിന്‍റെ അപ്പനും അമ്മയും കായലില്‍ ചാടി നീന്തി രക്ഷപെട്ടതും പെണ്ണ് കാണാന്‍ വന്നവരെ മറുനാടന്‍ കുടിയന്‍മാര്‍ എന്ന് തെറ്റിദ്ധരിച്ചു ഏക്‌സൈസ് കാര്‍ ഓടിച്ചു വിട്ടതും ഒക്കെ ഗോതുരുത്തിലെ തന്നെ രസികന്‍മാരായ ചില സുഹൃത്തുക്കള്‍ പിന്നീടു പറഞ്ഞത് ഓര്‍ക്കുന്നു. ഒരുകാലത്ത് എന്നും ദീപാവലി ആയിരുന്നു ഇവിടെ. ഏക്‌സൈസ് കാരുടെ തലവെട്ടം കണ്ടാല്‍ ഉടനെ ഒരു പടക്കം പൊട്ടും. അത് പിന്നെ വാറ്റ് കേന്ദ്രങ്ങളില്‍ നിന്നും വാറ്റ് കേന്ദ്രങ്ങളിലേക്ക് പടരും. ഒരു ഉശിരന്‍ വെടിക്കെട്ട്‌. (വാറ്റ് അടിച്ചും അടിക്കാതെയും ചവിട്ടു നാടകം പൊടിപൊടിച്ചു ഗോതുരുത്തില്‍. ചവിട്ടു നാടകത്തില്‍ ഒന്നാം നമ്പര്‍ ആശാന്‍മാര്‍ അരങ്ങു വാണ നാടാണ്‌ ഗോതുരുത്ത്)  ‍വൈപ്പിനില്‍ സര്‍ക്കാര്‍ ഒറിജിനല്‍ അടിച്ചു ഒരുപാടു പേരുടെ ജീവിതം കട്ട പൊക ആയപ്പോഴും വാറ്റിലും നെറിവു കാട്ടി ഗോതുരുത്ത്.

അയ്യപ്പ ബൈജു കുടിയുടെ  ബ്രാന്‍ഡ്‌ അംബാസ്സിഡര്‍ ആയപ്പോഴേക്കും അപ്പനും മോനും ചിയേര്‍സ് പറയുന്ന ലെവലില്‍ നതിംഗ് ഒഫീഷ്യല്‍ മാറ്റര്‍ ആയി മാറി കുടി.
ബെവ്കോ ഭഗവല്‍ സന്നിധി പോലെ ആയി.(ബെവ്കോ സമ്മതി ഹേ ഭഗവാന്‍!!!)  മൊബൈല്‍ ഫോണും എടിഎമ്മും കൂടി വന്നതോടെ പ്രാന്തനെ പേപ്പട്ടി കടിച്ച പോലായി.ഷെയര്‍ ഇട്ടു ഷെയര്‍ ഇട്ടു ഷെയര്‍ മാര്‍ക്കറ്റ്‌ ഇടപാടുകാര്‍ ആയി നമ്മള്‍. നൂറും പാലും ഇല്ലെങ്കിലും പാമ്പും കാവുകള്‍ പെരുകി. തൃശ്ശൂരില്‍ ഇക്കണ്ട വാരിയര്‍ റോഡില്‍ കുറച്ചു അകത്തേക്ക് മാറി ഒരു ബെവ്കോ ഉണ്ട്. പെട്ടെന്ന് കണ്ണില്‍ പെടില്ല. ഒരു പോക്കറ്റ്‌ റോഡില്‍ ആണ് സംഗതി. ഒരു കോണ്ക്രീറ്റ് സ്ലാബ് കടന്നു വേണം കുപ്പി വാങ്ങാനുള്ള വണ്ടികള്‍ക്ക് വരാന്‍. ന്യൂയോര്‍ക്ക്‌ നഗരത്തില്‍ ഇല്ലാത്ത ട്രാഫിക്‌ ആണ് വൈകീട്ട് ഈ റോഡില്‍. ഈ സ്ലാബിലൂടെ പോകുന്ന ഒരു വണ്ടിക്കു ഒരു രൂപ ടോള്‍ വാങ്ങിയാല്‍ മാസം മിനിമം ഒരു ലക്ഷം രൂപ കിട്ടും. പൂര നഗരിയെ പൊടിപൂര നഗരിയാക്കാന്‍ ഇത് പോരെ! 

Thursday 17 March 2011

സ്കൂള്‍ മാഗസിന്‍

ഒന്നാമത്തെ താളില്‍
പ്രിന്‍സിപ്പല്‍ ലില്ലികുട്ടി ടീച്ചര്‍
പേന പിടിച്ചെഴുതും മട്ടില്‍
ഒരു പോസ്.....
ഫോണ്‍ വച്ച മേശക്കരികില്‍
മാനേജര്‍ ഹാജിയാര്‍ക്ക് ഒരേ നിസംഗത.
പിടിഎ പ്രസിഡന്റ്‌ കുരുവിളയുടെ
ചിരിക്കുന്ന ക്ലോസ് അപ്പ്‌.
രണ്ടാം പുറം,
പ്രൊഫഷണല്‍ നാടകക്കാരുടെ ഷോ കാര്‍ഡ്‌ പോലെ,
റം അടിച്ചു തുടുത്ത മുഖം.
പിന്നെ ഒരു ഗ്രൂപ്പ്‌ ഫോട്ടോ
''ഇടവിള'' ആയി കുട്ടികള്‍.
പിന്‍ നിരയിലെ കല്യാണം കഴിക്കാത്ത സുന്ദരി ടീച്ചര്‍,
ക്യാമറക്ക് അപ്പുറത്തെ സാധ്യതകളിലേക്ക്
ഒരു പൂവിരിയും പോലെ.....
വലത്തേ അറ്റത്തെ ചേട്ടന്‍
''ഞാനും കൂടിയുണ്ടേ എന്ന മട്ടില്‍
ഓടിക്കയറിയ മാതിരി...മഴ നനഞ്ഞു
അംബേദ്ക്കറെ അനുസ്മരിക്കുന്നു
അമ്മിണി ടീച്ചര്‍.
ഓട്ടവീണ ഓസോണ്‍ പാളിയിലൂടെ
ടെന്‍ ബി യിലെ റീനാമ്മയുടെ കണ്ണുനീര്‍.
മേം കര്‍ത്താവായി വന്നാല്‍
ഹും ചേര്‍ക്കുമെന്ന ഹുങ്കില്‍
ഹിന്ദി മേരി ടീച്ചര്‍.
സൈന്‍ തീറ്റയും കോസ് തീറ്റയും മേഞ്ഞു
കുട്ടി ശങ്കര മേനവന്‍.
പൂച്ച, റോസാ പൂവ്
കുഞ്ഞുങ്ങള്‍ വരയും പടം
തൊപ്പി വച്ച സ്കൌട്ടുകള്‍
സ്കാര്‍ഫ് ചുറ്റിയ ഗൈഡുകള്‍
കരുവന്നൂര്‍ ജിഎച്എസ്
ചരിത്രത്തിലേക്ക് കൂട്ടരേ....!

Tuesday 15 March 2011

കൊച്ചിക്കാരന്റെ സ്വന്തം സുനാമി

 
ലോക കപ്പിനോപ്പം ഊതി ഊതി ചായ കുടിക്കുന്ന എനിക്ക് വൈകിട്ട് ചായക്കൊപ്പം സുനാമി ആയിരുന്നു.
ജപ്പാനിലെ സുനാമി.
പനയോളം പൊക്കത്തില്‍ വന്ന തിരമാലകള്‍ തീരം കഴുകി തുടക്കുന്നു.
ചീട്ടു കൊട്ടാരം കണക്കെ നിലം പൊത്തുന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍.
പ്രാണനും കൊണ്ട് പരക്കം പായുന്നവര്‍.
സീഎന്‍എന്നും എന്ടിടിവിയും മാറി മാറി കണ്ടു(ചങ്കില്‍ പൂടയുള്ള ക്യാമറക്കാരെ സലാം!)
വിഷ്‌ല്കള്‍ക്ക് പാദസ്വരം ഇട്ടതു പോലെ സ്ക്രോള്‍ ഓടുന്നു. പതിനേഴോളം രാജ്യങ്ങള്‍ക്ക് സുനാമി മുന്നറിയിപ്പ്.
റഷ്യ, തായ്‌വാന്‍, ഫിലിപ്പീന്‍സ്, നിക്ക്വരഗെ, പനാമ, ഹോണ്ടുറാസ്, ഇന്തോനേഷ്യ(കഴിഞ്ഞ സുനാമിക്ക് ശേഷം ഇന്തോനേഷ്യ എനിക്ക് മാമന്‍റെ വീട് പോലെയാണ്. കല്യാണം ആയാലും കെട്ട് നിറ ആയാലും പങ്കു പകര്‍ച്ചയായി വീട്ടിലും എത്തും)ഭാഗ്യം! കൂട്ടത്തില്‍ കൊച്ചിയില്ല. രണ്ടെണ്ണം നീറ്റായി അടിച്ചു കിടന്നു ഉറങ്ങാം. ഇനി ഇപ്പൊ കൊച്ചി ഉണ്ട് എങ്കിലും രണ്ടു എന്നത് രണ്ടു തന്നെ. പെഗ്ഗ് ഫുള്‍ ആകും എന്ന് മാത്രം. റിലേ പോയാല്‍ പിന്നെ എന്ത് സുനാമി ?
പിന്നെയും വിഷ്‌ല്കള്‍:
വെള്ളത്തില്‍ വെള്ളക്ക പോലെ ഒഴുകുന്ന കാറുകള്‍.
കടിച്ചു പിടിച്ചു മാസം നാലായിരം രൂപ ആള്‍ട്ടോ കാറിന്റെ ഇഎംഐ അടക്കുന്ന ഞാന്‍ ഇത് എങ്ങിനെ സഹിക്കും ?
ജപ്പാനിലെ ഏതെങ്കിലും ഒരു ബാങ്കില്‍(സ്റ്റേറ്റ് ബാങ്ക് ഓഫ് ജപ്പാന്‍ ആകാനാണ് ചാന്‍സ്)വെഹിക്കിള്‍ ലോണ്‍ ചോദിച്ചു കയറി ഇറങ്ങി ചെരുപ്പ് തേഞ്ഞു വാങ്ങിച്ച കാര്‍. പാവം എത്ര വണ്ടി ചെക്ക് ഒപ്പിട്ടു കൊടുത്തിട്ടുണ്ടാകും? ആ കാറിനുള്ളില്‍ ഒരു നെറ്റിപട്ടമോ ഉറിയോ തൂക്കിയിട്ടുണ്ടാകും. ചില്ലിനു പിന്നില്‍ ഹായ് അപ്പൂസ് എന്നോ ചക്കര വാവ(സോറി ! ലൊക്കേഷന്‍ ജപ്പാന്‍ അല്ലെ അപ്പൊ "ഹായ് തച്ചിബാന" അല്ലെങ്കില്‍ ഹായ് കവബാത്ത) എന്നോ എഴുതിയിട്ടുണ്ടാകും. കാറിന്‍റെ സീറ്റിലെ ആ പുതിയാപ്ല കവര്‍ ഇപ്പോഴും കീറിയിട്ടില്ലെന്നോ!
ജപ്പാനില്‍ ഒരു ഗുരുവായൂര്‍ ഉണ്ടെങ്കില്‍ ആ കാറില്‍ ആ പാവം ഗുരുവായൂര്‍ക്കോ വേളാന്‍കണ്ണിക്കോ ഫാമിലി ആയി തൊഴാന്‍ പോയിട്ടുണ്ടാകും. "മിഥുനത്തിലെ" സേതുമാധവന്‍ ദാക്ഷായണി ബിസ്കറ്റ് വണ്ടിയില്‍ ഊട്ടിക്കു ടൂര്‍ പോയത് പോലെ.
വൈപ്പിന്കരക്കാരന്‍ എറണാകുളത്തു പോകുന്നത് പോലെ നൂറ്റിയന്പതു രൂപയ്ക്കു പെട്രോള്‍ അടിച്ചു (ജപ്പാനിലെ പെട്രോളിന് ലിറ്ററിന് എത്രയാണാവോ റേറ്റ്!)പാവം സെണ്ടായ് ടൌണില്‍ പോയതാകും.
പത്താം ക്ലാസ്സിലെ ജോഗ്രഫി ടെക്സ്റ്റില്‍ കായാന്തരശിലകള്‍ക്കും ഉഷ്ണജലപ്രവാഹങ്ങള്‍ക്കും ഇടയില്‍ വെറും മൂന്ന് മാര്‍ക്കായിരുന്നു സുനാമിക്ക് വില. താരാട്ടു താളത്തില്‍ ഉള്ള ഗോപാലകൃഷ്ണന്‍ മാഷിന്റെ ക്ലാസ്സ്‌  എടുപ്പില്‍ പാതിയുറക്കത്തില്‍ സുനാമിയെ തീരെ മൈന്‍ഡ് ചെയ്യാതെ പോയി. ജോഗ്രഫി ടെക്സ്റ്റില്‍ നിന്ന് ലൈഫിലേക്ക് ഇറങ്ങി വന്നത് ഒന്ന് മാത്രം-സുനാമി. ചരലിനെ കുറിച്ച് കാര്യമായി എന്തെങ്കിലും പഠിപ്പിച്ചിരുന്നെങ്കില്‍ മിനിമം ഒരു മണല്‍ മാഫിയ എങ്കിലും ഉണ്ടാക്കാമായിരുന്നു(അല്ലെങ്കിലും ജീവിക്കാന്‍ വേണ്ടതൊന്നും ടെക്സ്റ്റ്‌ ബുക്കില്‍ ഉണ്ടാകില്ല)
അറബിക്കടലില്‍ സുനാമി അടിച്ച ദിവസം എന്താണെന്നറിയില്ല സ്വപ്നത്തില്‍ ഗോപാലകൃഷ്ണന്‍ മാഷ് ആയിരുന്നു. പത്താം ക്ലാസ്സില്‍ ജോഗ്രഫി പഠിപ്പിച്ച ഗോപാലകൃഷ്ണന്‍ മാഷ്. സംഹാര മൂര്‍ത്തിയായ രുദ്ര ചൈതന്യം ആയിരുന്നു ആ മുഖത്ത്. പൊടി പിടിച്ചു കിടന്നിരുന്ന പത്താം ക്ലാസ്സിലെ ജോഗ്രഫി ടെക്സ്റ്റ്‌  അന്ന് വൈകിട്ട് ഞാന്‍ തപ്പി എടുത്തു. ടെക്സ്റ്റ്‌ ബുക്കിലെ പ്രതിഭാസങ്ങള്‍ ലൈഫിലേക്ക് അവതരിക്കാന്‍ അധിക സമയം ഒന്നും വേണ്ടല്ലോ !
പത്തു സെന്റിന്റെ സര്‍വേക്കല്ലില്‍ വന്നു മുട്ടും വരെ സുനാമി ഒരു വാര്‍ത്ത‍ മാത്രം. എവിടെയോ നടക്കുന്ന ഒരു വെറും വാര്‍ത്ത. കൂടിയിട്ട ശവശരീരങ്ങള്‍ തീന്‍മേശയിലെ എല്ല് കൂമ്പാരം പോലെ നിസ്സാരം.
സുനാമി വന്ന രാത്രിയില്‍ വൈപ്പിന്‍ ദ്വീപില്‍ ഉള്ളവര്‍ ഗോശ്രീ പാലത്തിനു മുകളില്‍ തമ്പടിച്ചു. വീടും കൂടും വിട്ടു കിട്ടിയതും കയ്യില്‍ എടുത്തു പ്രാണ രക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന ശരണാര്‍ഥികള്‍ അയ പ്രവാസികളുടെ മുഖം ആയിരുന്നു അവര്‍ക്ക്. ഒന്നും വേണ്ട പ്രാണന്‍ എങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയായിരുന്നു. ഒടുങ്ങാത്ത വിശപ്പുമായി നക്കി ഒടുക്കാന്‍ പാഞ്ഞടുക്കുന്ന ഒരു കാട്ടുമൃഗത്തെ പോലെ(സ്പില്‍ ബെര്‍ഗിന്റെ ജൂരാസിക് പാര്‍ക്കിനു താങ്ക്സ്)കടല്‍ ഞൊടിയിടയില്‍ വേഷം മാറിയപ്പോള്‍ കടപ്പുരത്തിരുന്നു കിന്നാരം പറഞ്ഞവരും കടലിനെ നോക്കി പാട്ട് പാടിയ പരീക്കുട്ടിമാരും തിരിഞ്ഞോടി(ആ ഓട്ടത്തിന് ഇടയിലും ചിലര്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി കണ്ണാടി നോക്കി മുടി ഒന്ന് ചീകി)അപ്പോള്‍ അവര്‍ക്കിടയില്‍ മതിലോ മറയോ ഇല്ലായിരുന്നു.
വയ്യാതെ കിടപ്പില്‍ ആയ അമ്മൂമ്മമാരെ തടിമാടന്മാരായ ചില ഉത്സാഹ കമ്മറ്റിക്കാര്‍ തട്ട് കേടു പറ്റാതെ കട്ടില്ലില്‍ ചുമന്നു രായ്ക്കു രാമാനം കര കടത്തി, ബേക്കറിക്കാരന്‍ ക്രിസ്മസ് കേക്ക് ഹാന്‍ഡില്‍ ചെയ്യും പോലെ.....ആള്‍ ഒഴിഞ്ഞു നിശബ്ദം അയ തീരത്തെ വീടുകള്‍ക്കിടയിലൂടെ രാത്രികളില്‍ ചില നായ്ക്കള്‍ ഓരിയിട്ടു ചുറ്റി തിരിഞ്ഞു. വാഴ വെട്ടാന്‍ ബെസ്റ്റ് ടൈം പുര കത്തുമ്പോള്‍ ആണെന്ന് നേരെത്തെ പഠിച്ച ചില കാട്ടു കള്ളന്മാര്‍ ആ രാത്രി അവസരം മുതലെടുത്തു. ചില്ലറ മോഷണങ്ങള്‍ നടത്തിയെത്രേ.
പിന്നെ ദുരിതാശ്വാസ ക്യാമ്പില്‍.
രാവിലെ മുതല്‍ വൈകിട്ട് വരെ സന്ദര്‍ശകര്‍. സഹായമുണ്ടെന്നറിഞ്ഞു ഏകാദശി നോറ്റ കാക്കയെ പോലെ നല്ല വള്ളം കല്ലിനു അടിച്ചു പൊളിച്ചു ചിലര്‍. ക്യാമ്പില്‍ എത്തി മൂന്ന് നാല് ദിവസം കഴിഞ്ഞു. ഒരു രാത്രി അത്താഴം വിളംബുന്നതിനിടെ ചിലര്‍ ചോദിച്ചെത്രെ ഇന്നും കറി സാമ്പാര്‍ ആണോ....?
വാല്‍കഷ്ണം: സുനാമി വരുന്നത് അറിഞ്ഞു ദ്വീപില്‍ നിന്ന് ഒരു ഓപ്പണ്‍ ടെമ്പോയില്‍ (എല്‍ദോ നിന്നെ സിനിമയില്‍ എടുത്തു!!!!)ലൈറ്റ് ഇട്ടു പാഞ്ഞവര്‍ ആറു കിലോ മീറ്റര്‍ അപ്പുറം ഒരു ജെന്ഷനില്‍ (വടക്കന്‍ പറവൂരിലെ വെടിമര ജെന്ഷനില്‍)വണ്ടി ഓഫ് ചെയ്യാതെ  മിററില്‍ നോക്കി കാത്തു കിടന്നെത്രേ! ഗ്ലാസില്‍ തിര കണ്ടാല്‍ വണ്ടിയും എടുത്തു പായാന്‍ റെഡി ആയി.....!



Tuesday 1 March 2011

പെട്ടിച്ചാത്തന്‍


സഫാരി സുട്ടും കയ്യില്‍ ഒരു ബ്രൌണ്‍ കളര്‍ പെട്ടിയുമായി പഴയ ജോസ് പ്രകാശ്‌ സ്റ്റൈലില്‍.... പ്രണബ് ജി പാര്‍ലമെന്‍റില്‍ വന്നു.മായാവിയെ കുപ്പിയില്‍ ആക്കിയ കുട്ടൂസനെ പോലെ, മാജിക്‌ ഷോ കാട്ടാന്‍ വന്ന മുതുകാടിനെ പോലെ.
ഇന്ത്യ കാത്തിരുന്നു. കണ്ണില്‍ മണ്ണെണ്ണ ഒഴിച്ച്
കാത്തിരുന്നു. "ബൈ ദി ബൈ...... എന്റെ ബജെറ്റില്‍ സ്വര്‍ണകട്ടിക്ക് റേറ്റ് കുറയ്ക്കും"
ഒറ്റ പ്രഖ്യാപനം. നൂറു കോടി ജനങ്ങളും കോരിത്തരിച്ചുപോയി. ജനം റേഷന്‍ കാര്‍ഡും സഞ്ചിയും എടുത്തു കുതിച്ചു സ്വര്‍ണകട്ടി വാങ്ങാന്‍. ഒരു കിലോ കട്ടി, രണ്ടു കിലോ കട്ടി. കട്ടന്‍ അടിച്ചു പതിര് പോയ പൊതു ജനം ഇടി കൂടി. ജോസ് പ്രകാശിന്റെ പെട്ടിയില് ‍പിന്നെയും മാജിക്‌. അഗര്‍ബത്തിക്കും സിനിമ ഫിലിമിനും റേറ്റ് കുറഞ്ഞു. ഇതുവരെ ഒരു തിരി കത്തിച്ചാല്‍ മാര്‍ക്സിനും മുത്തപ്പനും പുക പപ്പാതി എന്നായിരുന്നു. ഇനി രണ്ടു കൂട്ടര്‍ക്കും ഡബിള്‍ തിരി. 
തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ അരി മണിയും അരിച്ചു പെറുക്കുന്ന കരയോഗം പ്രേസിടെന്റുമാര്‍ക്ക് ശ്രമിച്ചാല്‍ ഒരു ഓസ്കാര്‍ അവാര്‍ഡിന് വരെ ചാന്‍സ് ഉണ്ട്. കട്ട് പറയാതെ കയറൂരി വിടും ഡയറക്ടര്‍.
എല്ലാത്തിനും നന്ദി  പ്രണബ് ജിക്ക്